Friday, October 23, 2020

Blessed Carlo Acutis ‘സൈബർ അപ്പോസ്തൽ’

 

‘സൈബർ അപ്പോസ്തൽ’ പുതിയ നൂറ്റാണ്ടിലെ ഒന്നാമൻ! കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട നിരയിൽ

    അസീസി: ജീവിതകാലത്തുതന്നെ ദിവ്യകാരുണ്യ നാഥന് സമർപ്പിച്ച ‘ഹൃദയം’, മരണത്തിനിപ്പുറവും അതുപോലെതന്നെ ബലിവേദിയിൽ കാഴ്ചവെച്ച കാർലോ അക്യുറ്റിസ് ഇനി അൾത്താര വണക്കത്തിന് യോഗ്യനായ വാഴ്ത്തപ്പെട്ടവൻ. അസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ തിരുക്കർമമധ്യേ, കാർലോയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് പേരുചൊല്ലിവിളിക്കുമ്പോൾ, കാർലോയുടെ തിരുശേഷിപ്പായി അൾത്താരയിൽ പ്രതിഷ്ഠിതമായത് ആ ഹൃദയമാണ്- ദിവ്യകാരുണ്യനാഥനുവേണ്ടി ഇന്നും തുടക്കുന്ന ഹൃദയം!

    ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചവരിൽനിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവനെന്ന പ്രത്യേകതയോടെയാണ്  ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന വിശേഷണമുള്ള കാർലോയെ അൾത്താര വണക്കത്തിലേക്ക് ഉയർത്തുന്നത്‌. അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിൽ സമ്മേളിച്ചവരും തിരുക്കർമങ്ങളിൽ മാധ്യമങ്ങളിലൂടെ പങ്കെടുത്തവും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി അസീസി ബസിലിക്കയുടെ പേപ്പൽ പ്രതിനിധിയും റോമിന്റെ മുൻ വികാരി ജനറലുമായ കർദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നിർവഹിച്ചത്.

    ഇതുസംബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച ഡിക്രി കർദിനാൾ വായിച്ചപ്പോൾ വലിയ കരഘോഷത്തോടെയാണ് വിശ്വാസീഗണം പ്രത്യുത്തരിച്ചത്. കാർലോയുടെ സ്മരണാദിനമായ ഒക്ടോബർ 12 സഭ കാർലോയുടെ തിരുനാളായി ആഘോഷിക്കുന്ന വിവരവും പ്രഖ്യാപിതമായി. തിരുക്കർമമധ്യേ, അൾത്താരയിൽ സ്ഥാപിതമായ കാർലോയുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്തു.

    വാഴ്ത്തപ്പെട്ടവനായ് പ്രഖ്യാപിച്ച ഉടൻ കാർലോയുടെ മാതാപിതാക്കളുടെ അകമ്പടിയോടെ കാർലോയുടെ ഹൃദയം അടക്കംചെയ്ത തിരുശേഷിപ്പ് പേടകം അൾത്താരയിലേക്ക് കൊണ്ടുവന്നു. തിരുശേഷിപ്പ് കർദിനാൾ അഗസ്തീനോവല്ലീനി ഏറ്റുവാങ്ങി അൾത്താരയുടെ മുമ്പിലുള്ള പീ~ത്തിൽ പ്രതിഷ്~ിച്ച് ധൂപാർച്ചന നടത്തി. പേടകത്തിന് മുകൾ ഭാഗത്ത് ‘ദിവ്യകാരുണ്യമാകുന്ന ഹൈവേ എന്റെ സ്വർഗത്തിലേക്കുള്ള പാത’ എന്ന് കാർലോയുടെ വാക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

    മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാണാൻ അവസരം ലഭിച്ച ആൻഡ്രിയ- സൽസാനോ ദമ്പതികൾ പലപ്പോഴും വികാരാധീനരായി. കാർലോയുടെ ഒൻപതു വയസുള്ള ഇരട്ടസഹോദരങ്ങളായ ഫ്രാൻസെസ്‌ക, മിഷേൽ എന്നിവരും തിരുക്കർമങ്ങൾക്ക് സാക്ഷികളായി. കോവിഡ് പശ്ചാത്തലത്തിൽ ദൈവാലയത്തിനകത്തേക്ക് വിശ്വാസികൾക്ക് നിയന്ത്രണമുണ്ടായിരിന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബസിലിക്കയ്ക്ക് അകത്തും പുറത്തുമായി മൂവായിരം പേർക്കാണ് പ്രവേശനം നൽകിയതെങ്കിലും ശാലോം വേൾഡ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികൾ തിരുക്കർമങ്ങളിൽ തത്‌സമയം പങ്കുകൊണ്ടു.

    1991ൽ ലണ്ടനിൽ ജനിച്ച കാർലോ അക്യൂറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ച കാർലോയെ 2018 ജൂലൈ അഞ്ചിന് ഫ്രാൻസിസ് പാപ്പയാണ്, ധന്യരുടെ നിരയിൽ ഉൾപ്പെടുത്തിയത്. ഗുരുതരമായ ‘അന്യുലർ പാൻക്രിയാറ്റിക്’ രോഗത്തിൽനിന്ന് ബ്രസീലിലെ ഒരു കുഞ്ഞിനു ലഭിച്ച അത്ഭുത സൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് വഴിതെളിച്ചത്.

    0 comments:

    Post a Comment