Wednesday, October 01, 2014

ഒക്ടോബർ 1- വി. കൊച്ചുത്രേസ്യയുടെ തിരുനാൾ (The Little Flower of Jesus)

The Little Flower of Jesus
ഒക്ടോബർ 1- വി. കൊച്ചുത്രേസ്യയുടെ തിരുനാൾ 



സെലി മാർട്ടിന്റെയും (Zélie Martin) ലൂയിസ് മാർട്ടിന്റെയും( Louis Martin) അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് കൊച്ചുത്രേസ്യ ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു. അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമാണം ആയിരുന്നു. സെലിയുടെ മുഖ്യ വരുമാന മാർഗം. സെലി മാർട്ടിന് രോഗികളെ പരിചരിക്കാൻ വളരെ താത്പര്യം ആയിരുന്നു. ഇവർ ഇരുവരും തെരേസയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. കൊച്ചുത്രേസ്യയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
15 വയസ്സുള്ളപ്പോൾ, "എനിക്കൊരു വിശുദ്ധയാകണം" എന്ന് കൊച്ചുത്രേസ്യ എഴുതി. അതേസമയം അവൾ പ്രസാദപ്രകൃതിയും ഫലിതപ്രിയയും ആയിരുന്നു. സഹോദരിമാർക്കൊപ്പം കടൽത്തീരത്ത് വിനോദയാത്രകൾക്കു പോയ അവൾ ചെമ്മീൻ പിടുത്തവും കഴുതപ്പുറത്തുള്ള സവാരിയും ആസ്വദിച്ചു. പട്ടുനൂൽപ്പുഴുക്കളേയും, മുയലുകളേയും, പ്രാവുകളേയും ഒരു വായാടിപ്പക്ഷി, സ്വർണ്ണമത്സ്യം, ടോം എന്നു പേരുള്ള ഒരു നായ് എന്നിവയേയും അവൾ വളർത്തിയിരുന്നു. 

ചേച്ചിയും അനുജത്തിയും: സെലിനും കൊച്ചുത്രേസ്യയും

1887-ൽ ലിസിയുവിലെ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ൽ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീർഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്യാസിനീ മഠത്തിൽ പ്രവേശനം ലഭിച്ചു.

കാർമലൈറ്റ് നിഷ്ഠയുടെ കർശന നിയമങ്ങൾ മുടക്കം കൂടാതെ പാലിച്ച തെരേസ തന്റെ എളിയ മാർഗം പുതിയതായി മഠത്തിൽ ചേരുന്നവരെ അഭ്യസിപ്പിക്കുവാൻ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാർമലൈറ്റ് മിഷണറി പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാൻ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ നിലകൊണ്ടു. 1897 സെപ്റ്റംബർ 30-ന് തെരേസ നിര്യാതയായി.

1925 മേയ് 17-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1997-ൽ കത്തോലിക്ക സഭ അവരെ വേദപാരംഗതയുടെ (ഡോക്ടർ ഓഫ് ദി ചർച്ച്) പദവി നൽകി ബഹുമാനിച്ചു. ആവിലായിലെ ത്രേസ്യാ, സിയെനായിലെ കത്രീന എന്നിവർക്കു പുറമേ, ഈ ബഹുമതി നേടിയ മൂന്നു വനിതകളിൽ ഒരാളാണ് ഇവർ. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. 1927-ൽ മതപ്രവർത്തക സംഘങ്ങളുടെയും 1947-ൽ ഫ്രാൻസിന്റെയും രക്ഷകപുണ്യവാളത്തിയായി തെരേസ പ്രഖ്യാപിക്കപ്പെട്ടു. തെരേസ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകർഷിച്ചത്. സുവിശേഷ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമർപ്പണവും തെരേസ പ്രദർശിപ്പിച്ചു. കാർമലൈറ്റ് വസ്ത്രങ്ങൾ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങൾ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നൽകിയിട്ടുള്ളത്. ആനുകൂല്യങ്ങളും അദ്ഭുതങ്ങളും റോസാപ്പുഷ്പങ്ങൾ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിർത്തപ്പെടുന്നു.



0 comments:

Post a Comment